തിരുനെൽവേലി: കുടുംബവഴക്കിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പോലീസുകാർക്ക് ഒരു ലക്ഷം രൂപ പിഴ. ഇത് കൂടാതെ പ്രതികളായ ഒരു പോലീസ് ഇൻസ്പെക്ടർ, സ്പെഷ്യൽ സബ് ഇൻസ്പെക്ടർ (എസ്എസ്ഐ), രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ എന്നിവർക്കെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (എസ്എച്ച്ആർസി) ശുപാർശ ചെയ്തു.
ഇൻസ്പെക്ടർ തില്ലൈ നാഗരാജൻ, ഹെഡ് കോൺസ്റ്റബിൾമാരായ എം ഷൺമുഖനാഥൻ, ജി പ്രേംകുമാർ, എസ്എസ്ഐ ടി മുത്തുരാമലിംഗം എന്നിവരെയാണ് ശിക്ഷിച്ചത് .
ഭാര്യ പെച്ചിയമ്മാൾ തിരുനെൽവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരമറിഞ്ഞു കുട്ടിയാക്കാണാൻ എത്തിയ
മാരിമുത്തു സഹോദരൻ മുത്തുകുമാർ അവരുടെ മാതാപിതാക്കൾ എന്നിവർക്കാണ് കസ്റ്റഡി പീഡനം നേരിടേണ്ടി വന്നത്. മാരിമുത്തുവിന്റെയും പെച്ചിയമ്മാളിന്റെയും വീട്ടുകാർ തമ്മിൽ ആശുപത്രിയിൽ വച്ച് വഴക്കുണ്ടായി. തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മാരിമുത്തുവിനെയും മുത്തുകുമാറിനെയും പാളയംകോട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇരുവരേയും കസ്റ്റഡിയിൽ ക്രൂര പീഡനത്തിന് വിധേയരാക്കുകയായിരുന്നു.
“തങ്ങൾ നിരപരാധികളാണെന്നുള്ള പ്രതികളുടെ വാദം എസ്എച്ച്ആർസി അംഗം വി കണ്ണദാസൻ നിരസിച്ചു. ഒരു മാസത്തിനുള്ളിൽ സംസ്ഥാനം ഓരോ പരാതിക്കാരനും 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണം, ഇതിനായി നാല് പോലീസുകാരിൽ നിന്ന് 25,000 രൂപ വീതവും ഈടാക്കാം.” കമ്മീഷൻ ഉത്തരവിൽ പറയുന്നു.