ചെന്നൈ: പട്ടിയെ ചായം തേച്ച് കടുവയുടെ രൂപത്തിലാക്കി തെരുവിലേക്കിറക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുതുച്ചേരിയിലെ ലാസ്പേട്ടിലാണ് പട്ടിയെ ചായം പൂശി നിരത്തിലിറക്കിയത്. കടുവയുടെ രൂപത്തിലിറങ്ങിയ പട്ടിയെ ദൂരെ നിന്ന് കണ്ട ആളുകൾ ഭയന്നോടുകയും പ്രദേശത്ത് കടുവയിറങ്ങിയെന്ന വ്യാജ വാർത്ത പരക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ ഒരു കൂട്ടം യുവാക്കൾ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ഇറങ്ങിയത് ‘കടുവയല്ല’ പട്ടിയാണെന്ന് മനസിലായത്. ഇതോടെ ഇവർ ഇതിന്റെ ചിത്രം പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
പട്ടിയെ കടുവയുടെ രൂപത്തിലാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ പലയിടങ്ങളിലും പുലിയിറങ്ങിയിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിൽ വ്യാജ കടുവയിറങ്ങിയ വാർത്ത പ്രചരിപ്പിച്ച് ആളുകൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചത്.