തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ വീണ്ടും അതിരൂക്ഷ വിമർശനമുയർത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആർബിഐ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നത്. അതിൽ കേരളവും ഉണ്ട്. സർക്കാരാണ് ഇൗ അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൂപ്പുകുത്തിച്ചതെന്ന് അവർ പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
2016 മുതൽ കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വൻ പരാജയമാണ്. ആവശ്യത്തിലധികം പണമാണ് കടമെടുക്കുന്നത്. ഈ പണം തിരിച്ചടക്കേണ്ടത് ജനങ്ങളാണ്. ബഡ്ജറ്റിന് പുറത്തും കടമെടുക്കുന്നുണ്ട്. 42,285 കോടി രൂപയാണ് ഇതുവരെ കേരളം കടമെടുത്തത്. കടമെടുത്തപ്പണം തിരിച്ചടയ്‌ക്കാൻ വരുമാനം വേണം. പക്ഷേ കേരളത്തിന് വരുമാനമില്ല. ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടയ്‌ക്കുന്നത്.
മൂലധന നിക്ഷേപമായി 2,224 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടും ആ പണം എവിടെയാണ് ചെലവഴിച്ചതെന്ന് കേരള സർക്കാരിന് അറിയില്ല. 9,649 കോടി രൂപയാണ് ബജറ്റിൽ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാർ നീക്കി വച്ചത്. എന്നാൽ ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല. കേന്ദ്രസർക്കാർ രാജ്യത്തെ വിവിധ മേഖലകളുടെ പുരോഗതിക്കായി പണം ചെലവഴിച്ചപ്പോൾ ഫണ്ട് അനുവദിച്ചിട്ട് പോലും മതിയായ രീതിയിൽ വിനിയോഗിക്കാൻ കേരളത്തിന് ആയില്ല.
കേരളം ചെലവഴിച്ചത് ശരാശരി കണക്കിൽ
ആരോഗ്യ രംഗം – 5.7%
വിദ്യാഭ്യാസം- 4%
ഗ്രാമീണ മേഖല- 4%
നഗരവികസം – 3%
പൊലീസ്- 2.7%
ഗതാഗതം-2.1%
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല. 2021-ൽ കിറ്റെക്‌സ് ഗാർമെന്റ്‌സ് നിക്ഷേപം നടത്താൻ വന്നെങ്കിലും അനുവദിച്ചില്ല. രാജ്യത്തെ 9 സംസ്ഥാനങ്ങളാണ് അവരെ നിക്ഷേപം നടത്താനായി ക്ഷണിച്ചത്. കേരളത്തിന്റെ ഭാഗത്ത് നിന്ന് സുതാര്യമായ ഒരു സമീപനം പോലും ഉണ്ടായില്ല. ഒടുവിൽ 3,500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്‌സ് നടത്തിയത് തെലങ്കാനയിലാണ്. വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് കേരളത്തിൽ നിലവിലുള്ളത്. നാട് നന്നാകണം എന്നല്ല ആഗ്രഹം, ലാഭം ലഭിക്കണമെന്ന് മാത്രമാണ് ഇവിടെയുള്ളവരുടെ ലക്ഷ്യമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.