ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ഡൽഹി കാപിറ്റൽസിനെതിരെ 12 റൺസിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. രാജസ്ഥാന്റെ 186 റൺസ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. 49 റൺസെടുത്ത ഡേവിഡ് വാർണർക്ക് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങാനായത്. രാജസ്ഥാൻ നിരയിൽ നാന്ദ്രെ ബർഗർ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം നേടി. സ്‌കോർ: രാജസ്ഥാൻ റോയൽസ് 185-5 ; ഡൽഹി ക്യാപിറ്റൽസ് 173-5
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ആദ്യം മിച്ചൽ മാർഷിന്റെ വിക്കറ്റാണ് നഷ്ടമായത്. 23 റൺസെടുത്ത താരത്തെ നാന്ദ്രെ ബർഗറാണ് പുറത്താക്കിയത്. വൺഡൗണായെത്തിയ റിക്കി ഭുവിയും റൺസൊന്നും എടുക്കാതെ കൂടാരം കയറി. മികച്ച പ്രകടനം കാഴ്ച വച്ച വാർണറുടെ കുറ്റി തെറിപ്പിച്ചത് ആവേശ് ഖാനാണ്. നാലാമനായി ക്രീസിലെത്തിയ നായകൻ ഋഷഭ് പന്തിനെ(28) ചഹലാണ് സഞ്ജുവിന്റെ കൈയിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ അഭിഷേക് പോറൽ രാജസ്ഥാനെതിരെ നിറം മങ്ങി. 9 റൺസെടുത്ത താരത്തെ ചഹൽ മടക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് രണ്ടാം ഓവറിലാണ് ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 5 റൺസെടുത്ത താരം മുകേഷിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ സഞ്ജു പക്വതയോടെ തുടങ്ങി. പിന്നീട് മുകേഷിനെതിരെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടി. എന്നാൽ ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. താളം കണ്ടെത്താതെയിരുന്ന ജോസ് ബട്ട്‌ലറെയും (11) കുൽദീപ് യാദവ് മടക്കി. അഞ്ചാമനായി ഇറങ്ങിയ ആർ. അശ്വിനും രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 29 റൺസെടുത്ത താരത്തെ അക്‌സർ പട്ടേലാണ് മടക്കിയത്. ധ്രുവ് ജുറേൽ(20) ആണ് പുറത്തായ മറ്റൊരു താരം. റിയാൻ പരാഗാണ് (84) ടോപ്‌സ്‌കോറർ.
ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അൻ റിച്ച് നോർത്തീ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഡൽഹിക്കായി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.