ലക്നൗ ; മാഫിയ ഡോൺ മുഖ്താർ അൻസാരിയുടെ മരണത്തോടെ കുറ്റകൃത്യങ്ങളുടെ യുഗമാണ് അവസാനിക്കുന്നത് . പോലീസ് പോലും കുറ്റപത്രം സമർപ്പിക്കാതെ ഇരുന്ന കാലം , പിന്നിൽ മുഖ്താറിനെ കുറിച്ചുള്ള ഭയം തന്നെ . അബദ്ധത്തിൽ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയാലും സർക്കാർ അഭിഭാഷകർ വാദിക്കാതെ മുഖ്താറിനെയും , ആളുകളെയും കേസിൽ നിന്ന് രക്ഷപെടുത്തും . തന്നെ എതിർക്കുന്നവരെ കൊല്ലുകയും എതിരാളികൾക്കെതിരെ കേസെടുക്കാൻ പോലീസിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു മുഖ്താർ അൻസാരി.
2009 ഓഗസ്റ്റ് 29 നാണ് സംഭവം. മന്ന സിങ്ങിനെയും കൂട്ടാളി രാജേഷ് റായിയെയും മൗ നാഥ് ഭഞ്ജൻ നഗർ കോട്വാലി മേഖലയിൽ അജ്ഞാതർ വെടിവച്ചു കൊന്നു. സംഭവം നടക്കുമ്പോൾ അൻസാരി മൗ സദറിൽ നിന്നുള്ള എംഎൽഎയായിരുന്നു. മുഖ്താർ അൻസാരി, ഹനുമാൻ പാണ്ഡെ, കല്ലു സിംഗ്, ഉമേഷ് സിംഗ് എന്നിവർക്കെതിരെ മന്ന സിങ്ങിന്റെ സഹോദരൻ ഹരേന്ദ്ര സിംഗ് രേഖാമൂലം പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസിന്റെ അന്വേഷണം അന്ന് മൗവിലെ ദക്ഷിണ് തോല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന സന്ദീപ് കുമാർ സിംഗിന് നൽകുകയും ചെയ്തു. സന്ദീപ് സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കുകയും എല്ലാ പ്രതികൾക്കെതിരെയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ആ സമയത്ത് സന്ദീപ് കുമാർ സിംഗിന് ഒരു ലക്ഷം രൂപ കൈക്കൂലി മുഖ്താർ വാഗ്ദാനം ചെയ്തു. സമ്മതിക്കാതെ വന്നതോടെ കുറ്റപത്രം തടയാൻ മറ്റു തന്ത്രങ്ങളും സ്വീകരിച്ചു.
കേസിന്റെ വാദം കേൾക്കുന്നതിനിടെ അസംഗഢ് കോടതിയിൽ മുഖ്താറിനെതിരെ വാദിക്കാൻ സർക്കാർ അഭിഭാഷകരൊന്നും തയ്യാറായിരുന്നില്ല. 40 അഭിഭാഷകർ വരെ മുഖ്താറിന്റെ പക്ഷത്ത് നിലയുറപ്പിച്ചു. ഇത്തരം സാഹചര്യത്തിൽ ഇൻസ്പെക്ടർ സന്ദീപ് സിംഗ് തന്നെ കോടതിയിൽ വാദിക്കുകയായിരുന്നു . അന്നത്തെ ഇൻസ്പെക്ടർ സന്ദീപ് സിംഗ് സ്ഥാനക്കയറ്റം ലഭിച്ച് ഇപ്പോൾ ഡിഎസ്പിയായി മാറി, ഇപ്പോൾ അയോധ്യയിലാണ്.
മുഖ്താർ അൻസാരിയുടെ പേരിൽ മൗവിലും അസമുഗിലും പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. മുഖ്താർ അൻസാരി 5 തവണ എംഎൽഎ ആയിട്ടുണ്ട്. രാജ്യത്തെ 3 സംസ്ഥാനങ്ങളിലായി 65 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. . 19 വർഷം ജയിലിൽ കിടന്നു.
മുഖ്താർ അൻസാരിക്കെതിരെ നടപടിയെടുക്കാൻ മുന്നോട്ട് വന്നത് യോഗി സർക്കാരാണ് . യുപി സർക്കാർ മുഖ്താറിന്റെ 192 കോടി രൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി. ഇയാളുടെ സംഘത്തിലെ 95 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിൽ 75 പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കുന്നുണ്ട്.
മുഖ്താർ അൻസാരിയുടെ 2017ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാൽ, അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും രാജ്യത്തെ മൂന്ന് വലിയ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ ഏക അക്കൗണ്ട് എസ്ബിഐയിൽ മാത്രമായിരുന്നു, ഭാര്യയ്ക്ക് എസ്ബിഐക്ക് പുറമെ എച്ച്ഡിഎഫ്സി ബാങ്കിലും അക്കൗണ്ട് ഉണ്ട് . സ്വർണം മുതൽ റിയൽ എസ്റ്റേറ്റ് വരെയുള്ള കോടികളുടെ സ്വത്താണ് മുഖ്താർ അൻസാരിയ്ക്കുണ്ടായിരുന്നത്.