ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചരണം നടത്തുകയും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നവരേയും രൂക്ഷമായി വിമർശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. പൗരത്വ ഭേദഗതി നിയമം ഇസ്ലാം മതത്തിൽപ്പെട്ടവർക്കെതിരാണെന്ന തരത്തിൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ബാർ അസോസിയേഷന്റെ സ്പ്രിംഗ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്ക് അഭയം നൽകിയ ചരിത്രമാണ് ഇന്ത്യയ്‌ക്കുള്ളത്. ഭാരതത്തിന്റെ അയൽപക്ക രാജ്യങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ യാതനകൾ അനുഭവിച്ചെത്തിയ മതവിഭാഗങ്ങൾക്ക് അഭയം നൽകുന്നതാണ് സിഎഎ. അഭയാർത്ഥികളായി എത്തിയ എല്ലാ മതവിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടിസ്ഥാനരഹിതമായ നിരീക്ഷണങ്ങൾ പങ്കുവയ്‌ക്കരുത്.”- ജഗ്ദീപ് ധൻകർ പറഞ്ഞു.
5,000 വർഷത്തിലേറെ പഴക്കമുള്ള നാഗരിക ധാർമ്മികത മുറുകെ പിടിക്കുന്ന രാഷ്‌ട്രമാണ് ഇന്ത്യ. ജനാധിപത്യമാണ് രാജ്യത്തുള്ളത്. ഇവിടെ വിവിധ മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുണ്ട്. ഒരു ഭൂമി ഒരു കുടുംബം എന്നാണ് നാം ജി20 ഉച്ചക്കോടിയിലും പരാമർശിച്ചത്. ഇവിടെ ആരും ആരെയും മാറ്റിനിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.