ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയുടെ പതാക മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ പാറിപ്പറക്കും . ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സരത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് 27 കാരിയായ മോഡൽ റൂമി അൽഖഹ്താനി പങ്കെടുക്കും. ‘മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നാണ് റൂമി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. ആദ്യമായാണ് സൗദി അറേബ്യ ഈ മത്സരത്തിൽ പങ്കെടുക്കുന്നത് .
കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ ചിന്തയെ ശരിവെക്കുന്നതാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ത്രീകളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഇത് തെളിയിക്കുന്നുമുണ്ട് .
കഴിഞ്ഞ 7 വർഷങ്ങളിൽ, സൗദി അറേബ്യ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവസരം നൽകിയ നിരവധി തീരുമാനങ്ങൾ എടുത്തു. പല നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയതിനാൽ സ്ത്രീകൾക്ക് മുമ്പത്തേക്കാൾ കൂടുതൽ അവകാശങ്ങൾ ലഭിച്ചു. 2019ൽ പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾക്ക് വിദേശയാത്ര അനുവദിച്ചിരുന്നു. ഇതിന് പുറമെ വിവാഹ രജിസ്ട്രേഷൻ മുതൽ ഔദ്യോഗിക രേഖകളുണ്ടാക്കുന്നതിനു വരെ പുരുഷന്റെ അനുമതി വേണമെന്ന നിബന്ധനയും ഇല്ലാതായി. പുരുഷനില്ലാതെ വീടുവിട്ടിറങ്ങുന്നത് സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുത്തി.
സൗദി സ്ത്രീകൾക്ക് വോട്ടവകാശം നൽകി. അവർക്ക് ഡ്രൈവിംഗ് ചെയ്യാൻ അനുമതി നൽകി . ഇതോടൊപ്പം തിയറ്ററുകളിൽ സിനിമ കാണാനും സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനും തുടങ്ങി നിരവധി അടിസ്ഥാന അവകാശങ്ങളും അവർക്ക് നൽകിയിരുന്നു.സൗദി വനിതകൾ വിദേശ രാജ്യങ്ങളിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ തുടങ്ങി . 2019ലാണ് സൗദി അറേബ്യ ആദ്യമായി ഒരു വനിതാ അംബാസഡറെ നിയമിച്ചത്. ഇതുവരെ 5 സ്ത്രീകൾക്കാണ് ഈ അവസരം ലഭിച്ചത്.
സ്ത്രീകൾ ഇവിടെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നു. അതിന്റെ കണക്കുകളും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2021-ൽ 14.65 ശതമാനം യുവതികൾ ശാസ്ത്ര സാങ്കേതിക മേഖലയിൽ ജോലിയിൽ ചേർന്നു. 25 ശതമാനം സ്ത്രീകൾ നിയമ, ബിസിനസ് മേഖലകളിൽ ജോലി ചെയ്യുന്നു . 7 ശതമാനം സ്ത്രീകൾ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ ടൂർ ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും സ്ത്രീകളുടെ ആധിപത്യം വർധിക്കുകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവരിൽ 36 ശതമാനം വരെ സ്ത്രീകളാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട് പറയുന്നു.