തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും, പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം കളക്ടറേറ്റിലെത്തിയ വി. മുരളീധരനെ ആവേശ്വജ്ജ്വലമായ വരവേൽപ്പോടെ പ്രവർത്തകർ സ്വീകരിച്ചു.
11 മണിയോടെ നാമനിർദേശ പത്രിക അദ്ദേഹം സമർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ യുക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ് കേന്ദ്രമന്ത്രി വി. മുരളീധരന് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്. തന്റെ പൊതുപ്രവർത്തനജീവതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ പണത്തെ നോക്കികാണുന്നുവെന്ന് വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ നിന്നും ലഭിച്ച ഒരു സ്‌നോപഹാരമായി ഈ തുകയെ കാണുന്നുവെന്നും ജനങ്ങളെ സേവിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥി സംഘത്തെ പ്രതിനിധീകരിച്ച് സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളുമാണ് വി. മുരളീധരന് പണം കൈമാറിയത്. യുദ്ധഭൂമിയിൽ അകപ്പെട്ട വിദ്യാർത്ഥികളുടെ രണ്ടാജന്മമാണിതെന്നും മടങ്ങിവരവ് സാധ്യമാക്കിയ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി വി.മുരളീധരനും നന്ദി അറിയിക്കുന്നുവെന്നും വിദ്യാർത്ഥകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിക്കുള്ള സ്‌നേഹാദരമായാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെട്ടിവയ്‌ക്കാനുള്ള തുക കൈമാറിയത്.