പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രൺബീർ കപൂറിന്റെ പുതിയ ചിത്രമാണ് രാമായണം. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് പ്രോജക്ടിൽ നിന്ന് മാറിയെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിന്റെ ബജറ്റ് താങ്ങാനാവില്ലെന്ന് പറഞ്ഞാണ് നിർമാതാവായ മധു മന്റേന ചിത്രത്തിൽ നിന്ന് പിന്മാറിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്ത് ഡിഎന്‍ഇജി വെർച്വൽ പ്രൊഡക്ഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ബിഗ് ബജറ്റ് ചിത്രം നിർമിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ചുകൊണ്ടാണ് മധു മന്റേനയെ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്.
രാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കൂടാതെ രാവണന്റെ വേഷമിടുന്നത് കെജിഎഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യഷ് ആണ്. 500 കോടി ബജറ്റിലാണ് ചിത്രം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ചിലവേറിയ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്.
മൂന്ന് ഭാഗമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുക.