ബെംഗളൂരു: പേയിംഗ് ഗസ്റ്റ് താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയായ ജാസു അഗർവാൾ(29) ആണ് പിടിയിലായത്. 2022 മുതൽ ബെംഗളൂരു നഗരത്തിലെ പെയിംഗ് ഗസ്റ്റ് താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇവർ മോഷണം നടത്തി വരികയായിരുന്നു.
സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയായിരുന്ന ജാസു രണ്ട് വർഷത്തിനിടെ 10 ലക്ഷത്തോളം രുപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകളാണ് കവർച്ച നടത്തിയത്. ഇവർ ജോലി ചെയ്തിരുന്ന ഐടി കമ്പനിയുടെ സമീപത്തുള്ള പിജി ഹോസ്റ്റലുകളിലാണ് പ്രതി മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ എച്ച്എഎൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്ന് ലാപ്‌ടോപ്പ്, മൗസ്, ചാർജർ എന്നിവ മോഷണം പോയതായി പരാതി ലഭിച്ചിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ജാസു അഗവർവാൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ പരമ്പര പുറത്തുവന്നത്.
എച്ച്എഎൽ സ്റ്റേഷന് പുറമേ കൊറമംഗലം, ഇന്ദിരാനഗർ സ്റ്റേഷനുകളിലും പ്രതിക്കെതിരെ ലാപ്‌ടോപ് മോഷണക്കേസിൽ മൂന്നോളം പരാതികൾ നിലനിൽക്കുന്നുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിൻ ഫാക്ടറി, മറാത്തഹള്ളി, ബെല്ലന്തൂർ, സിൽക്ക്‌ബോർഡ്, ഹെബ്ബാല, വൈറ്റ്ഫീൽഡ്, മഹാദേവപൂർ എന്നിവിടങ്ങളിലെ ഐറ്റി സ്ഥാപനങ്ങൾക്ക് സമീപത്തുള്ള പിജി, ഹോസ്റ്റൽ എന്നിവിടങ്ങളിലും പ്രതി മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച് ലാപ്‌ടോപ്പുകൾ മറാത്തഹള്ളി, യലഹങ്ക, ഹെബ്ബാൾ, എന്നിവിടങ്ങളിലുള്ള ലാപ്‌ടോപ്പ് കടകളിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറ്റ്ഫീൽഡ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവകുമാർ, എച്ച്എഎൽ പൊലീസ് ഇൻസ്പെക്ടർ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.