ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തുന്നത്. മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ ബിജെപിയിൽ ചേർന്ന ജയന്ത് ചൗധരിയും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. തുടർന്ന് ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഗുപ്തയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. മീററ്റിന് പുറമേ ബാഗ്പത്, ബിജ്നോർ, മുസാഫർനഗർ, കൈരാന എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ളവരും റാലിയിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മീററ്റിലും പരിസര പ്രദേശത്തും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19-ന് ബിജ്നോർ, മുസാഫർനഗർ, കൈരാന ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26-നാണ് മീററ്റിലും ബാഗ്പട്ടിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.