കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ആർക്കും ദോഷം ചെയ്യില്ലെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ. പൗരത്വ നിയമം എല്ലാവർക്കും ഗുണം ചെയ്യുമെന്നും എല്ലാവരേയും അംഗീകരിക്കുന്ന നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് നല്ലത് തന്നെയെന്നും ബിഷപ്പ് പറഞ്ഞു. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പൗരത്വ നിയമം കൊണ്ട് ആർക്കെങ്കിലും ദോഷം വരികയാണെങ്കിൽ സർക്കാർ അതുമായി മുന്നോട്ട് പോകില്ല. പൗരത്വനിയമം ആരെയും പുറത്താക്കുന്നതല്ല. എല്ലാവർക്കും ഐഡന്റിറ്റി നൽകുന്നതാണ്. മോദി സർക്കാരിനെ കുറ്റം പറയാൻ സാധിക്കില്ല. ആറ് വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയെ കണ്ടപ്പോൾ താൻ മോദിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു”.
“ഒരുപാട് നല്ല കാര്യങ്ങൾ മോദി സർക്കാർ ചെയ്യുന്നുണ്ട്. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. രാജ്യത്ത് ചില അനിഷ്ട സംഭവങ്ങൾ നടക്കുന്നു. എന്നാൽ അത് മുതിർന്ന നേതാക്കൾ അറിഞ്ഞുകൊണ്ട് ആവണമെന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളാകാം”.
ചിലയിടത്ത് പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. അതൊന്നും പ്രധാനമന്ത്രി അറിയണമെന്നില്ല. എന്നാൽ പ്രശ്നങ്ങളുണ്ടായാൽ തടയാനും ശ്രമിക്കണം. സഭയുടെ പിന്തുണ ഉറപ്പിക്കാനാണ് രാഷ്‌ട്രീയക്കാർ സന്ദർശനം നടത്തുന്നത്. സഭയുടെ പരമ്പരാഗത രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വിശ്വാസികൾ അവർക്ക് ഇഷ്ടമുള്ള വ്യക്തികൾക്കാണ് വോട്ട് ചെയ്യുകയെന്നും ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു.