തിരുവനന്തപുരം: സിറ്റി സർക്കുലർ ബസുകൾക്ക് പിന്നാലെ സ്വിഫ്റ്റിലും അഴിച്ചുപണിക്കൊരുങ്ങി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്വിഫ്റ്റിന് ദീർഘദൂര യാത്രകളിൽ ഉൾപ്പെടെയുള്ള മുൻഗണന അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ജീവനക്കാരെ കെഎസ്ആടിസിയിലും നിയമിച്ചേക്കും. കെഎസ്ആർടിസി മാനേജ്‌മെന്റ് ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.
കെഎസ്ആർടിസിക്ക് കുറഞ്ഞ ചെലവിൽ ബസും ജീവനക്കാരെയും വാടകയ്‌ക്ക് നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കമ്പനി ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ഇടതുമുന്നണിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ലയിപ്പിക്കൽ സാധ്യമാകൂ. അതുകൊണ്ട് തന്നെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്താനാണ് സാധ്യത. ജില്ലാ ഓഫീസുകളുടെയും വർക്ക് ഷോപ്പുകളുടെയും ഏകീകരണം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. അടുത്ത ബാച്ച് ഡീസൽ ബസുകൾ കെഎസ്ആർടിസിക്ക് നൽകാനാണ് ധാരണ.
ദീർഘദൂരബസുകൾ ഓടിക്കുമ്പോഴുള്ള പ്രവർത്തനച്ചെലവ് കുറയ്‌ക്കാൻ വേണ്ടിയാണ് സ്വിഫ്റ്റിൽ കരാർ ജീവനക്കാരെ നിയമിച്ചത്. 2023-ൽ ലാഭത്തിലുള്ള ഏകപൊതുമേഖല സ്ഥാപപനവും സ്വിഫ്റ്റായിരുന്നു. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്. പുതിയ ബസുകളും ദീർഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെഎസ്ആർടിസിയിലെ തൊഴിലാളിസംഘടനകൾക്ക് സ്വിഫ്റ്റിനോടുള്ള എതിർപ്പിന് പ്രധാന കാരണം.