തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കടാലാക്രമണത്തിന് പിന്നിൽ ‘കള്ളക്കടൽ പ്രതിഭാസം’ ആണെന്ന് ദുരന്തനിവാരണ അതോറിറ്റി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ തിരമാലകളാണ് ഈ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്നതെന്നും കടൽ കരയിലേക്ക് വേഗത്തിൽ അടിച്ചുകയറി വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഏകദേശം സുനാമിയോട് സാമ്യമുള്ള തിരമാലകളായിരിക്കും ഈ പ്രതിഭാസത്തിലൂടെ ഉണ്ടാവുന്നത്. ഇത് വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേലിയേറ്റ സമയങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസം രൂക്ഷമാകാൻ സാധ്യതയുള്ളത്. വിവിധ ഇടങ്ങളിൽ അടുത്തിടെ നടന്ന കടലാക്രമണത്തിന് പിന്നിൽ ഈ പ്രതിഭാസമാണെന്നും രണ്ട് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത്. കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെട്ടയിടങ്ങളിൽ നിന്നും വിനോദസഞ്ചാരികളെ മാറ്റി. പലയിടത്തും വെള്ളം ഇരച്ചുകയറി റോഡിലേക്കെത്തിയ നിലയിലാണ്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണെമെന്നും മുന്നറിയിപ്പിൽ പറയുന്നു.