തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനൊപ്പം അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ച് അധികൃതർ. 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. വയനാട്, ഇടുക്കി എന്നീ ജില്ലകൾ ഒഴികെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഏപ്രിൽ 4 വരെയാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെ കനത്ത ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. സംസ്ഥാനത്ത് ഇക്കുറി ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് തൃശൂർ ജില്ലയിലാണ്. അതേസമയം ചൂട് കനക്കുന്നുണ്ടെങ്കിലും ചില ജില്ലകളിൽ മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം പറയുന്നു.














