അങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ എ.കെ.പിക്കും കനത്ത തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിപക്ഷം വിജയിച്ചതായി റിപ്പോർട്ട്. പ്രധാന നഗരങ്ങളിൽ വിജയം അവകാശപ്പെട്ട് പ്രതിപക്ഷമായ സി.എച്ച്.പി. രംഗത്തെത്തി. ഇസ്‌താംബുളിലും തലസ്ഥാനമായ അങ്കാറയിലും വലിയ വിജയം നേടിയതായി സി.എച്ച്.പി പാർട്ടി അവകാശപ്പെട്ടു.
ഇസ്‌താംബുളിൽ സി.എച്ച്.പി നേതാവായ മേയർ ഇക്രെം ഇമാമോഗ്ലു ആണ് വിജയം നേടിയത്. തലസ്ഥാനമായ അങ്കാറയിൽ സി.എച്ച്.പിക്കാരനായ മേയർ മൻസൂർ യാവാസ് വിജയം നേടി. തുർക്കിയയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിലും സി.എച്ച്.പിയാണ് മുന്നിൽ. ബർസ, അദാന, അൻ്റാലിയ റിസോർട്ട് എന്നിവയുൾപ്പെടെ തുർക്കിയിലെ മറ്റ് പല വലിയ നഗരങ്ങളിലും സിഎച്ച്പി വിജയിച്ചു. 81 പ്രവിശ്യകളിൽ 36ലും സി.എച്ച്.പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
21 വർഷം മുമ്പ് എർദോഗൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ പാർട്ടി രാജ്യത്തുടനീളം പരാജയപ്പെടുന്നത്.
2028ൽ തന്റെ പ്രസിഡൻഷ്യൽ കാലാവധി അവസാനിക്കുമെന്നതിനാൽ ഇത് തന്റെ അവസാനത്തേ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രചാരണ വേളയിൽ എർദോഗൻ പറഞ്ഞിരുന്നു.
ഏകദേശം 85 ദശലക്ഷത്തോളം വരുന്ന തുർക്കി ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇസ്താംബൂളിലാണ്. താൻ മേയറായിരുന്ന ഇസ്താംബൂളിൽ വിജയിക്കാൻ അരയും തലയും മുറുക്കി എർദോഗാൻ പ്രചാരണത്തിന് നേതൃത്വം നൽകി. എങ്കിലും പരാജയപ്പെട്ടു.
ദേശീയപതാകയുമേന്തി ആയിരക്കണക്കിന് സി.എച്ച്.പി പ്രവർത്തകർ ഞായറാഴ്ച ഇസ്താംബുളിൽ വിജയാഘോഷം നടത്തി. ജനക്കൂട്ടം ഇസ്താംബൂളിലെ ഏറ്റവും പഴക്കം ചെന്ന സരച്ചനെയിലെ ടൗൺ ഹാളിന് പുറത്ത് തടിച്ചുകൂടി.തുർക്കിയുടെ സ്ഥാപക പിതാവ് കെമാൽ അത്താതുർക്കിനൊപ്പം ഇക്രെം ഇമാമോഗ്ലുവിന്റെ ചിത്രം രേഖപ്പെടുത്തിയ ടർക്കിഷ് പതാകകളും ബാനറുകളും അവർ വീശുന്നുണ്ടായിരുന്നു.
ഇക്രെം ഇമാമോഗ്ലുവും മൻസൂർ യാവാസും 2028-ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായി കണക്കാക്കപ്പെടുന്നു. ഇരുവരും എർദോഗാന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
അങ്കാറയിലെ പാർട്ടി ആസ്ഥാനത്തിന്റെ ബാൽക്കണിയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ തന്‍റെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതായി പ്രസിഡന്‍റ് എർദോഗാൻ പറഞ്ഞു. തെറ്റുകളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ 70 വയസ്സുള്ള അദ്ദേഹത്തിന് ഭരണഘടന പ്രകാരം 2028-നപ്പുറം ഭരിക്കാൻ കഴിയില്ല.