ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ സുബേദാർ തൻസിയ അന്തരിച്ചു. 102 വയസായിരുന്നു. മിസോറാം ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാം ലോക മഹായുദ്ധത്തിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് സുബേദാർ തൻസിയ.
അസം റെജിമെൻ്റിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷവും രാജ്യത്തോടുള്ള സ്നേഹവും സമർപ്പണബോധവും അദ്ദേഹം വച്ചുപുലർത്തിയിരുന്നു. അസം റെജിമെൻ്റിലെ സേവനത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം യുവതലമുറകളിൽ ദേശസ്‌നേഹത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിന് വേണ്ടി മാറ്റിവച്ചു.
അസം റെജിമെന്റിൽ നിന്നുൾപ്പെടെ നിരവധി സൈനികർ സുബേദാർ തൻസിയയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ സൈന്യത്തിനും അസം റെജിമെൻ്റിലും ഊർജ്ജം പകർന്നുവെന്നും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സൈനികർ നടത്തിയ ത്യാഗങ്ങളെ ഓർമപ്പെടുത്തുന്നുവെന്നും സൈനികർ പ്രതികരിച്ചു.
സുബേദാർ തൻസിയയുടെ ഓർമകൾ എന്നും നിലനിൽക്കും. വരും തലമുറകൾക്ക് അദ്ദേഹം എപ്പോഴും വഴികാട്ടിയായിരിക്കുമെന്ന് അസം റെജിമന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.