കോഴിക്കോട്: ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്കിടെ അജ്ഞാത വസ്തു കുടുങ്ങിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചു. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് പരാതി നൽകിയത്.
നെഞ്ചുവേദനയെ തുടർന്ന് 2018 ഓഗസ്റ്റിലാണ് 6-കാരനായ അശോകൻ മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ആശുപത്രി വിട്ടിട്ടും മുറിവ് ഉണങ്ങാതെ രക്തവും പഴുപ്പും പുറത്തുവന്നു. പല തവണ ഇത് പറഞ്ഞ് മെഡിക്കൽ കോളേജിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തിയതോടെ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു.
സ്കാനിംഗിൽ ഹൃദയത്തിന് താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തി വസ്തു പുറത്തെടുത്തു. ഇതിന് പിന്നാലെയാണ് മുറിവ് ഉണങ്ങിയതെന്ന് അശോകൻ പറഞ്ഞു. അഞ്ച് വർഷം അനുഭവിച്ച ദുരിതത്തിന് ഇതോടെ വിരാമമായി.
അഞ്ച് വർഷമായി ജോലിക്ക് പോയിട്ടെന്നും ശസ്ത്രക്രിയകൾക്കായി മൂന്നര ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അശോകന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം അശോകനെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തെളിവെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.