കൊല്ലം: കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവം കുട്ടികൾക്ക് പറ്റിയ അബദ്ധമെന്ന് പൊലീസ്. റെയിൽവേ സ്റ്റേഷന് സമീപത്തെ മാവിലെ മാങ്ങ വീഴ്ത്താനായി എറിഞ്ഞ കല്ലാണ് വന്ദേഭാരത് ട്രെയിനിന്റെ ചില്ല് തകർത്തതെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കാസർകോടിന് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഇരവിപുരം കാവൽപുരയ്ക്കൽ എന്ന സ്ഥലത്ത് വച്ച് ട്രെയിനിന്റെ ബി6 ബോഗിയിലെ ജനലിന്റെ ചില്ലാണ് കല്ലേറിൽ തകർന്നത്.
കല്ലെറിഞ്ഞ കുട്ടികളെല്ലാം 10 വയസിന് താഴെ പ്രായമുള്ളവരാണ്. അബദ്ധത്തിൽ ട്രെയിനിൽ കല്ല് കൊണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസിലായതുകൊണ്ട് മറ്റു നടപടികൾ സ്വീകരിച്ചിട്ടില്ല.