വൈദ്യശാസ്ത്ര രംഗത്തെ ഞെട്ടിച്ച് പിത്തശയക്കല്ലിന് ചികിത്സയ്‌ക്കെത്തിയ 45-കാരി. ഇവരുടെ പിത്താശയത്തിൽ നിന്ന് 17 സെന്റീമീറ്റർ നീളമുള്ള പരാന്നഭോജിയായ വിരയെ കണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ ബോംബെ ഹോസ്പിറ്റലിലെ വിദഗ്ധരാണ് ശസ്ത്രക്രിയയിലൂടെ വിരയെ നീക്കം ചെയ്തത്. പിത്താശയക്കല്ല് നീക്കം ചെയ്ത് കുഴലിൽ സ്റ്റെന്റ് ഘടിപ്പിച്ചതിന് പിന്നാലെയാണ് വിരയെ കണ്ടെത്തിയത്.
Ascariasis Lumbricoides എന്ന വിരയെയാണ് കണ്ടെത്തിയത്. ഈ വിര 17 സെന്റീമീറ്റർ വളരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ കൺസൾട്ടൻ്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. ഗജനൻ റോഡ്‌ജ് വ്യക്തമാക്കി. വെളുത്ത ഘടനയാണ് ഇതിന്. പിത്താശയത്തിൽ നിന്ന് പുറത്തുവരികയും ഞൊടിയിടയിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.
മൂന്നാഴ്ച മുൻപാണ് പിത്താശയക്കല്ല് നീക്കം ചെയ്യാനായി സ്ത്രീ ആശുപത്രിയിലെത്തിയത്. കല്ല് നീക്കം ചെയ്ത് പിത്താശയത്തിൽ സ്റ്റെന്റ് ഘടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ വേദന രൂക്ഷമായി. എന്നാൽ പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അടിവയറ്റിൽ സ്കാൻ ചെയ്തെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ അനുഭവപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് പിത്താശയത്തിലെ സ്റ്റെന്റ് നീക്കം ചെയ്ത് പരിശോധിക്കാൻ ഡോക്ടർമാർ പദ്ധതിയിട്ടത്.
ഇതിന് പിന്നാലെയാണ് പിത്താശയ കുഴലിലൂടെ ഓടിമറയുന്ന വിരയെ കണ്ടെത്തിയത്. അതിസങ്കീർണമായാണ് ഇതിന് പുറത്തെടുത്തതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയവർ വ്യക്തമാക്കി. വിരയുടെ വലിപ്പം തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും കണ്ടെത്തിയല്ലെങ്കിൽ കൂടുതൽ വളരുമായിരുന്നുവെന്നും സംഘം പറഞ്ഞു. ഈ അപൂർവ സംഭവം മെഡിക്കൽ ജേണലിലേക്ക് സമർപ്പിക്കാനൊരുങ്ങുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.















