ഭാര്യ ബുഷ്റ ബീവിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് അഴിമതിക്കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രസിഡൻ്റ് ഇമ്രാൻ ഖാൻ. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയിൽ വച്ചായിരുന്നു ആക്രമണ ശ്രമമെന്നാണ് പിടിഐ സ്ഥാപകന്റെ ആരോപണം. 190 മില്യൺ പൗണ്ടിന്റെ തോഷഖാന അഴിമതിക്കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു ജഡ്ജ് നസിർ ജാവേദിനോടുള്ള വെളിപ്പെടുത്തൽ. അഡിയാല ജയിലിലാണ് ഇമ്രാൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.
ഭാര്യയുടെ നാക്കിലും തൊലിപ്പുറത്തും വിഷ പ്രയോഗത്തിന്റെ പാർശ്വഫലങ്ങളുണ്ടായെന്നാണ് ഇമ്രാൻ ഖാൻ ജഡ്ജിയെ അറിയിച്ചത്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ബുഷ്റയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനാണെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
ബുഷ്റ ബീവിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടർമാരെ വിശ്വാസമില്ലെന്നും ഇമ്രാൻ പറഞ്ഞു. വിഷപ്രയോഗത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഇമ്രാനോട് ബുഷ്റയുടെ വൈദ്യ പരിശോധന സംബന്ധിച്ച് ഒരു വിശദമായ അപേക്ഷ നൽകാനും കോടതി പറഞ്ഞു.