തിരുവനന്തപുരം: റഷ്യൻ യുദ്ധഭൂമിയിൽ നിന്നും സുരക്ഷിതനായി സ്വന്തം നാട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ഡൽഹിയിൽ നിന്നും പ്രിൻസ് തിരുവനന്തപുരത്ത് എത്തിയത്. പ്രിൻസിനെ തിരികെ നാട്ടിലെത്തിക്കാൻ സഹായിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അമ്മ നിർമല നന്ദി അറിയിച്ചു.
23 ദിവസത്തെ ട്രെയിനിംഗിന് ശേഷം നേരിട്ട് യുക്രെയിനിലേക്ക് കൊണ്ടു പോകുകയായിരുന്നു പ്രിൻസ് ജനം ടിവിയോട് പറഞ്ഞു. 25 ദിവസത്തോളം അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ മുഖത്തും കൈയിലും പരിക്കേറ്റു. ഇന്ത്യക്കാരന്റെ സഹായത്തൊടെയാണ് അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിയത്. അദ്ദേഹം തന്നെയാണ് ചർച്ചിലും എത്തിച്ചത്. റഷ്യയിലെത്തിയതിന് ശേഷം എജന്റ് ഒരു തവണ പോലും ബന്ധപ്പെട്ടില്ല. തിരിച്ച് എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സംഭവത്തിൽ ഇടപെട്ടതൊടെയാണ് പ്രിൻസിന്റെ മടങ്ങി വരവ് സാധ്യമായത്. യുവാക്കൾ റഷ്യയിൽ കുടുങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടതൊടെ അദ്ദേഹം അഞ്ചുതെങ്ങിലെത്തി കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് നയതന്ത്ര ഇടപെടൽ ശക്തമാക്കിയതൊടെയാണ് പ്രിൻസിന് താൽക്കാലിക യാത്രാ രേഖകൾ ലഭിച്ചത്.