ഡെറാഡൂൺ: ഇ-മാലിന്യം കുറയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ഉത്തരാഖണ്ഡ്. ലിഥിയം-അയേൺ ബാറ്ററികൾ പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതിനായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നോളജി ഡെവലപ്മെന്റ് ബോർഡ് (TDB) റെമൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറിൽ ഒപ്പുവച്ചു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാകും പ്ലാന്റ് സ്ഥാപിക്കുക.
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ സിതാർഗഞ്ചിലാണ് റിസൈക്ലിംഗ് പ്ലാന്റ് നിർമ്മിക്കുന്നത്. 15 കോടിയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സുസ്ഥിര വികസനത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള സുപ്രധാന മുന്നേറ്റമാകും ഇതെന്ന് ടിഡിബി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സിഎംഇടി) ആണ് റീസൈക്ലിംഗ് പ്ലാൻ്റ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
പുതുതലമുറയിലെ എല്ലാത്തരം ഉപകരണങ്ങളിലും ഉപയോഗിക്കുന്നതാണ് ലിഥിയം ബാറ്ററികൾ. ഇലക്‌ട്രോണിക്‌സ്, കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്‌ഫോണുകൾ, ഹാൻഡ്‌ഹെൽഡ് പവർ ടൂളുകൾ, ഗൃഹോപകരണങ്ങൾ എന്ന് തുടങ്ങി സർവതിലും ഉപയോഗിക്കുന്ന ഇവയുടെ പുനരുപയോഗ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ഉത്തരാഖണ്ഡ് സർക്കാർ.
ലിഥിയം അയൺ ബാറ്ററികളുടെ പുനരുപയോഗം 2030-ഓടെ 15 ബില്യൺ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. 2021-ൽ ഇത് 3.8 ബില്യൺ ആയിരുന്നു. അഞ്ച് ശതമാനം മാത്രമാണ് റീസൈക്ലിംഗിന് വിധേയമാകുന്നതെന്നാണ് റിപ്പോർട്ട്. പുരനരുപയോഗ സാധ്യത വർദ്ധിപ്പിച്ച് ഇ- മാലിന്യത്തെ കുറയ്‌ക്കുകയാണ് ലക്ഷ്യം.
ഇലക്ട്രോണിക് മാലിന്യങ്ങൾ കുഴിച്ചിടുന്നതും കത്തിക്കുന്നതും ഗുരുതരമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ലിഥിയം ബാറ്ററികളുടെ പുനരുപയോഗം സെൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ പ്രധാന ഉറവിടമായി പ്രവർത്തിക്കും.