വയനാട്: ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പിഎംഎൽഎ ആക്ട് പിൻവലിക്കുമെന്ന പരാമർശം പരിഹാസ്യമായ നടപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഒരു പാർട്ടിയും ഒരുകാലത്തും പറയാൻ പാടില്ലാത്ത നിലപാടാണ് സിപിഎം പറഞ്ഞിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ അന്വേഷണ ഏജൻസിയുടെ റഡാറിലായതിനാൽ ഭയത്തിലാണ്. അതുകൊണ്ടാണ് പിഎംഎൽഎ ആക്ട് പിൻവലിക്കുമെന്ന് പറയുന്നത്. ഇടതുമുന്നണിയുടെ പല നേതാക്കളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഴലിലാണുള്ളത്. ഫാസിസത്തിനെതിരെ പറയുന്ന രാഹുലിന്റെ അനുയായികളാണ് വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ സ്ഥാനാർത്ഥികളെ തടഞ്ഞു വച്ചാൽ നിങ്ങളുടെ സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ടെന്ന് ഓർക്കണമെന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടകളോട് പറയാനുള്ളത്. ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും വനിതാ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചതും തെറി പറഞ്ഞതും അങ്ങേയറ്റം തെമ്മാടിത്തരം നിറഞ്ഞ പ്രവൃത്തിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.















