മറയൂർ ; ഇതരസംസ്ഥാനത്തൊഴിലാളിയുടെ പതിനാലുകാരിയായ മകളെ മറയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. മുഷ്താഖ് അഹമ്മദ് (25) ആണു പിടിയിലായത്. ബംഗാളിലെ സിലിഗുരിയിൽനിന്നാണു പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഫെബ്രുവരിയിൽ ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തി.
പെൺകുട്ടിയുടെ പിതാവിന്റെ സഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അതിന് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞ ഇയാൾ അവിടേക്ക് പോകാതെ തമിഴ്നാട്ടിൽ തങ്ങി പെൺകുട്ടിയുമായി പിതാവറിയാതെ ചാറ്റിങ് നടത്തി വരികയും ഒരാഴ്ച മുൻപ് മറയൂരിൽ എത്തി പെൺകുട്ടിയുമായി കടന്നു കളയുകയുമായിരുന്നു.
ഒരാഴ്ചയായി വീട്ടിൽ താമസിച്ചിരുന്ന ബന്ധുവായ യുവാവിനെയും ഈ ദിവസങ്ങളിൽ കാണാതായിരുന്നു. ഇയാൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയതായിരിക്കാം എന്നുള്ള നിഗമനത്തിൽ മാതാപിതാക്കൾ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ബംഗ്ലാദേശ് പൗരനാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഇയാൾക്ക് എതിരെ തട്ടിക്കൊണ്ടു പോകലിനും , വിസാകാലാവധി കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ തങ്ങിയതിനും കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.