തിരുവനന്തപുരം ; കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കേണ്ട വീട്ടിൽ ആര്യ എത്തിയത് ചേതനയറ്റ്. ഒരു മാസം കഴിഞ്ഞ് കല്യാണം കൂടാൻ വരേണ്ടവർ നിറകണ്ണുകളോടെയാണ് ആര്യയുടെ വീട്ടിലേക്ക് എത്തിയത്. മകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ ബാലാംബിക പൊട്ടിക്കരയുകയായിരുന്നു. മൃതദേഹം എംബാം നടപടികൾ പൂർത്തിയാക്കി രണ്ടരയോടെയാണ് വട്ടിയൂർക്കാവ് മേലേത്തുമേലയിലെ വീട്ടിലെത്തിച്ചത്.
മകളുടെ മൃതദേഹം കണ്ടതോടെ അച്ഛൻ അനിൽകുമാറിനും ദുഃഖം താങ്ങാനായില്ല. ആര്യയുടെ മുടി മുറിച്ചിരുന്നുവെന്നത് മൃതദേഹത്തിൽ നിന്നും വ്യക്തമാണ്. മുഖത്തും ബ്ലേഡ് കൊണ്ട് കീറിയ പാടുകളുണ്ടായിരുന്നു. ഒരു മണിക്കൂറോളം വീടിന്റെ മുറ്റത്ത് പൊതുദർശനത്തിനു വച്ച ശേഷം വൈകുന്നേരം നാലരയോടെ ശാന്തികവാടത്തിൽ സംസ്കാരചടങ്ങുകൾ നടത്തി.
ദേവിയെ വിവാഹത്തിന് ഉടുത്ത നീല സാരി ഉടുപ്പിച്ചാണ് സംസ്ക്കരിച്ചത് . അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ– ദേവി ദമ്പതികളുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങൾ ഉച്ചയ്‌ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോയി.
വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.