ന്യൂഡൽഹി : കേരള സ്റ്റോറി ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്യുന്നതിനെ എതിർക്കുന്നവരെ വിമർശിച്ച് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ . സത്യം പുറത്ത് വരുന്നത് തടയുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സുദീപ്തോ സെൻ പറഞ്ഞു.
“നമ്മുടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അദ്ധ്യാപകരും പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നവർക്ക് മാത്രമേ സത്യത്തെ പേടിയുള്ളൂ എന്നാണ് . എന്നാൽ ഇപ്പോൾ അവരുടെ എല്ലാ ശ്രമങ്ങളും സത്യം ജനങ്ങളിലെത്തുന്നത് തടയുക എന്നതാണ് . അവർ ഭയപ്പെടുത്തുന്ന സത്യം മറച്ചുവച്ചു. ഞങ്ങളുടെ സിനിമ ഇന്ത്യയിൽ സജീവമായ ആഗോള ഭീകര ശൃംഖലയെ തുറന്നുകാട്ടി. അതിനാൽ, അവരിൽ ചിലർ ഞങ്ങളോട് ദേഷ്യപ്പെടുന്നു . സിനിമ കാണാതെ അവർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു.”- സുദീപ്തോ സെൻ പറഞ്ഞു.
നമ്മുടെ രാജ്യത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ പറഞ്ഞു. അതേസമയം ‘ സംവാദം… തർക്കം… എല്ലാം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഘടകങ്ങളാണ്. കേരളത്തിന്റെ യഥാർത്ഥ പെൺമക്കളായ ശാലിനി, ഗീതാഞ്ജലി, നിമ എന്നിവരുടെ കഥകൾ അറിയില്ലെങ്കിൽ നിങ്ങൾ എങ്ങനെ സിനിമയെ അപകീർത്തിപ്പെടുത്തും? സമാനമായ മറഞ്ഞിരിക്കുന്ന 1000 കഥകൾക്കിടയിൽ അവരുടെ കഥകൾ പറയാൻ ഞങ്ങൾ തിരഞ്ഞെടുത്തു. ശാലിനിയുടെയോ ഗീതാഞ്ജലിയുടെ അമ്മയുടെയോ കണ്ണുനീർ തുടയ്‌ക്കാമോ? നീമയെ അവളുടെ കൂടെയിരുന്ന് ഒന്ന് കെട്ടിപ്പിടിക്കാമോ? ‘ എന്നാണ് സുദീപ്തോ സെൻ ട്വിറ്ററിൽ കുറിച്ചത്.
ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നാണ് പിണറായിയുടെ ആരോപണം .