സംവിധായകൻ നിതീഷ് തിവാരിയും രൺബീർ കപൂറും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമന്റെ വേഷത്തിലും സായ് പല്ലവി സീതയുടെ വേഷത്തിലും എത്തും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പിന്നാലെ ചിത്രീകരണത്തിനിടയിലെ ചില രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു ഇതോടെ സിനിമയുടെ സെറ്റിൽ നോ ഫോൺ നയം ഏർപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
താരങ്ങളായ അരുൺ ഗോവിലിന്റെയും ലാറാ ദത്തയുടെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പ് ധരിച്ച് കഥാപാത്രങ്ങളായി നിൽക്കുന്ന ചിത്രങ്ങളാണ് ചോർന്നത്. ചിത്രീകരണം ആരംഭിച്ച് രണ്ടാം ദിവസമായിരുന്നു ദൃശ്യങ്ങൾ ചോർന്നത്. ഇതോടെ സംവിധായകൻ നിതീഷ് തിവാരി വളരെ അധികം അസ്വസ്ഥനായെന്നും ചിത്രീകരണ വേളയിൽ ഫോൺ ഉപയോഗിക്കരുതെന്ന് എല്ലാവർക്കും നിർദ്ദേശം നൽകിയെന്നുമാണ് വിവരം.
ചിത്രീകരണ വേളയിൽ അഭിനേതാക്കളും പ്രധാനപ്പെട്ട അണിയറ പ്രവർത്തകരും മാത്രമേ ലൊക്കേഷനിൽ ഉണ്ടാകാൻ പാടുള്ളൂവെന്നാണ് നിർദേശം. താരങ്ങളുടെ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തെ തുടർന്ന് ക്യാമറാ വിഭാഗത്തെയും അസിസ്റ്റന്റ് ഡയറക്ടർമാകെയും വിളിച്ചുവരുത്തി നിതീഷ് തിവാരി ചോദ്യം ചെയ്‌തെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൈകേകിയുടെ വേഷത്തിലാണ് ചിത്രത്തിൽ ലാറാ ദത്ത അഭിനയിക്കുന്നത്. ദശരഥ മഹാരാജാവലിന്റെ വേഷത്തിലാണ് അരുൺ ഗോവിൽ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി രൺബീർ ഉടൻ ജോയിൻ ചെയ്യുമെന്നാണ് വിവരം. രൺബീറിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് സംവിധായകന്റെ തീരുമാനം. രാവണന്റെ വേഷത്തിൽ കന്നട സൂപ്പർ താരം യാഷ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എൻഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്.
മൂന്ന് ഭാഗമായിട്ടായിരിക്കും ചിത്രം നിർമിക്കുക. വിഎഫ്എക്സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്.