അഭിമാന നേട്ടം സ്വന്തമാക്കി ഭാരതം. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അൻ്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്‌ട്ര സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കെ കെ ശർമ്മയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സുപ്രധാന നേട്ടം കൈവരിക്കാനായി പരിശ്രമിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. നാഴികക്കല്ലായി മാറും പുതിയ സംരംഭം. ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉൾപ്പെടെയുള്ള ആശയവിനിമയ മാർഗങ്ങളുണ്ട്. പല മാസങ്ങളിലായി 50-100 ശാസ്ത്രജ്ഞർ മഞ്ഞുദേശത്ത് ജോലി ചെയ്യുന്നു. കുറഞ്ഞ വേഗതയിലാണെങ്കിലും അവർക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുവെന്നും ശർമ്മ പറഞ്ഞു.
കത്തെഴുതുന്നത് പൂർണമായും നിർത്തിയ കാലഘട്ടത്തിൽ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകൾ ലഭിക്കുന്നത് ഒരു ഓർമ്മയാണ്. നേരത്തെ വർഷത്തിലൊരിക്കൽ ശേഖരിച്ച് ഗോവയിലെ പോസ്റ്റ് ഓഫീസ് ആസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. തുടർന്ന് ശാസ്ത്രജ്ഞരുടെ വീടുകളിലേക്ക് എത്തിക്കും. എന്നാൽ ഇന്ന് ആധുനിക സംവിധാനങ്ങൾ അന്റാർട്ടികയിൽ എത്തിക്കാൻ സാധിക്കുന്നുവെന്നത് അഭിമാന നേട്ടം തന്നെയാണെന്ന് അന്റാർട്ടിക് ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർ ശൈലന്ദ്രേ സൈനി പറഞ്ഞു.
ഭാരതി സ്റ്റേഷനിലെ പോസ്റ്റ് കാർഡ് ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന തപാൽ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, അൻ്റാർട്ടിക്കയിലും ഗോവയിലും പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ എൻസിപിഒആർ ഡയറക്ടർ തമൻ മെലോത്ത്, മൈത്രി, ഭാരതി സ്റ്റേഷനുകളിലെ ടീം ലീഡർമാർ എന്നിവരുൾപ്പെടെ വെർച്വൽ സാന്നിധ്യത്തിൽ പങ്കെടുത്തു.
അന്റാർട്ടികയിൽ ഇതുവരെ രണ്ട് തപാൽ ഓഫീസുകളായിരുന്നു ഉണ്ടായിരുന്നത്. 1984-ൽ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലും 1990-ൽ മൈത്രി സ്റ്റേഷനിലും ഇന്ത്യ തപാൽ ഓഫീസ് സ്ഥാപിച്ചിരുന്നു.