കൊച്ചി: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട് മർദ്ദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത പത്ത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. തലയ്‌ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
വാളകത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു.
അശോക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും തൂണിൽ കെട്ടിയിട്ട് മർദ്ദനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ അശോകിനെ ഉടൻ തന്നെ പൊലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ വിദഗ്‌ധ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.















