ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർ ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നതായുള്ള സൂചനയെ തുടർന്ന് ഉത്തർപ്രദേശിലും ബിഹാറിലുമായി 12 ഇടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പരിശോധനയിൽ സംശയാസ്പദമായ നിരവധി രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 11 സ്ഥലങ്ങളിലും ബിഹാറിലെ കൈമൂർ ജില്ലയിലുമായിരുന്നു പരിശോധന. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ സിം കാർഡുകൾ, മെമ്മറി കാർഡുകൾ എന്നിവ ഉൾപ്പെടെ വിവിധ ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ 10-ന് ബല്ലിയയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടർന്ന് അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടർച്ചയാണ് എൻ.ഐ.എയുടെ റെയ്ഡ്. ഈ വർഷം ഫെബ്രുവരിയിൽ കേസിലെ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.