കണ്ണൂർ ; ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകർ കൊല്ലപ്പെടുന്നത് ഇതാദ്യമായല്ല . കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ 2015 ജൂൺ 6നു സ്ഫോടനമുണ്ടായി . സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത് . 4 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് . അത് സ്ഥിരം പല്ലവിയാണെന്ന് നാട്ടുകാർക്കും , അന്വേഷണ സംഘത്തിനും അറിയുകയും ചെയ്യാം .
ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം അവരെ പാർട്ടി തള്ളിപ്പറയും . തൊട്ടടുത്ത വർഷം അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർക്കും . പിന്നീട് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയും , രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.
എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും ,സുബീഷിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലും.
2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്.