തിരുവനന്തപുരം: സിബിഐ മാതൃകയിൽ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ഗുരുതര സ്വഭാവമുള്ള കേസുകൾ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറി. വിലിയ ജനശ്രദ്ധ ലഭിക്കുന്ന കേസുകളും ഗുരുതര സ്വഭാവമുള്ളവയും സിബിഐക്ക് കൈമാറണമെന്ന ആവശ്യം പൊതുവായി ഉയരുന്ന സാഹചര്യത്തിൽ ഇത് മറികടക്കുന്നതിനായാണ് സംസ്ഥാനത്ത് സിബിഐ മാതൃകയിൽ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നത്. സംസ്ഥാന പോലീസിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാകും ടീം രൂപീകരിക്കുക.
നേരത്തെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇത്തരത്തിലൊരു നിർദേശം സർക്കാരുമായി പങ്കുവച്ചിരുന്നു. തുടർന്ന് SBI രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല. അന്ന് ബെഹ്റ മുന്നോട്ടുവച്ച അതേ ആശയം നിലവിലെ സാഹചര്യത്തിൽ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നർക്കാർ.
സംസ്ഥാന പോലീസ് സംവിധാനത്തിന്റെ പോരായ്മ കൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ഇരകളുടെ കുടുംബം ഉന്നയിക്കുന്നതെന്ന തരത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുമോയെന്ന ആശങ്കയും സർക്കാർ നീക്കത്തിന് പിന്നിലുണ്ട്.