ലക്‌നൗ: തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ” രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കോൺഗ്രസ് പാർട്ടി. പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട്, തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന രീതിയാണ് കോൺഗ്രസിന്റേത്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ അതിർത്തികൾ സുരക്ഷിതമായിരുന്നു. എന്നാൽ മുൻപ് അതായിരുന്നില്ല സ്ഥിതി.
അതിർത്തി മേഖലകളിലെല്ലാം തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. ഇന്നലെ വരെ ഭീകരർക്ക് അഭയം നൽകിയിരുന്നവർ ഇന്ന് വ്യോമാക്രമണം ഭയന്ന് ഇന്ത്യയ്‌ക്കെതിരെ ഒന്നും പറയാൻ തയ്യാറല്ല. ഒരു രാജ്യവും ഇപ്പോൾ തീവ്രവാദത്തെ അംഗീകരിക്കാൻ ധൈര്യപ്പെടുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരവാദത്തേയും, അതിർത്തി കടന്നുള്ള തീവ്രവാദത്തേയുമെല്ലാം രാജ്യം അതിശക്തമായി തന്നെ നേരിട്ടു. കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ജനാധിപത്യ തത്വങ്ങളെ ഇവിടുത്തെ ജനങ്ങൾ മനസിലാക്കി വരുന്നു.
അവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. അമർനാഥിലേക്കും, വൈഷ്‌ണോ ദേവിയിലേക്കുമെല്ലാം ആളുകൾ സുരക്ഷിതമായി തീർത്ഥാടനം നടത്തുന്നു. കോൺഗ്രസ് പാവപ്പെട്ടവരെ പട്ടിണിക്കിട്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുകയാണ് ചെയ്തിരുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കഴിഞ്ഞ നാല് വർഷമായി രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ട്.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു. എന്നാൽ കോൺഗ്രസിന് ഇത് താത്പര്യമുണ്ടായിരുന്നില്ല. അവർക്ക് രാമനും കൃഷ്ണനുമെല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങളാണ്. പ്രധാനമന്ത്രിയുടെ കീഴിൽ പുതിയൊരു ഇന്ത്യയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങൾക്കായി അദ്ദേഹം നിരവധി തൊഴിലവസരങ്ങളുടെ വാതിലുകൾ തുറന്ന് നൽകി. അതിർത്തിയിൽ സൈനികർക്കൊപ്പം ഹോളിയും ദീപാവലിയും ആഘോഷിക്കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. ഇന്ത്യയെ ശക്തമായി നിലനിർത്താൻ അദ്ദേഹത്തിന് വോട്ടുകൾ നൽകണം. കൊറോണ കാലത്ത് പല പാർട്ടികളും നിശബ്ദരായപ്പോൾ, സ്വന്തം കാര്യം പോലും നോക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി അക്ഷീണം പ്രയത്‌നിക്കുകയായിരുന്നുവെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.