തിരുവനന്തപുരം: തരൂരിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രംഗത്ത്. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തരൂരിനെ വളഞ്ഞിട്ട് കൂകി. പിന്നാലെ ഇത്തവണ വോട്ട് തരില്ലെന്ന് ആക്രോശിച്ച് പ്രവർത്തകർ അദ്ദേഹത്തിന് നേരെ ഷാളുകൾ വലിച്ചെറിഞ്ഞു. 15 വർഷമായി വികസനം എത്താത്ത മണ്ഡലത്തിൽ ജനരോക്ഷം ശക്തമാകുന്നതിന്റെ തെളിവാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്.
നാലാം തവണയാണ് ശശി തരൂർ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. എന്നാൽ തരൂരിന് മുൻ വർഷങ്ങളിൽ ലഭിച്ച സ്വീകാര്യത ഇത്തവണയില്ലെന്നത് വാസ്തവമാണ്. പാർട്ടി പ്രവർത്തകർ പോലും തരൂരിനെ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത.
അദ്ദേഹത്തിന്റെ വികസന മുദ്രകളൊന്നും കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിലുണ്ടായിട്ടില്ല. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാനോ ജനങ്ങളെ ശ്രവിക്കാനോ തരൂർ തയ്യാറായിട്ടില്ലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ഇതിനെതിരെ ജനരോക്ഷം ശക്തമാണ്. ഇപ്പോൾ പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
ശക്തമായ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മാറ്റത്തിന്റെ നാളുകൾ അടുത്തെത്തിയെന്ന ഉറപ്പാണ് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നൽകുന്നത്. പൊഴിയൂരിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഉൾപ്പടെ രേഖകൾ സഹിതമുള്ള ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഏപ്രില്‍ 26-നാണ് വോട്ടെടുപ്പ് നടക്കുക.