ഇടുക്കി: കേരള സ്റ്റോറി പ്രദർശനം ലൗ ജിഹാദിനെതിരായ ബോധാവത്കരണമെന്ന്
ഇടുക്കി രൂപത. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളെ പ്രണയത്തിൽ പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഈ പ്രവണത തടയണം, ബോധവൽക്കരണം എന്ന നിലയിലാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.
രൂപതയുടെ കീഴിലുള്ള മതബോധന ക്ലാസുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂപതയുടെ പ്രതികരണം. കേരളാ സ്റ്റോറി ബാൻ ചെയ്ത സിനിമ അല്ല. അതുകൊണ്ട് തന്നെ സിനിമ പ്രദർശിപ്പിക്കരുത് എന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. പ്രണയത്തിൽ കുടുക്കി കുട്ടികളെ ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും രൂപത വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള മതബോധന ക്ളാസുകളിൽ പത്ത് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.
രാഷ്‌ട്രീയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടലാണ് ഇടുക്കി രൂപതയുടെ സിനിമ പ്രദർശനം. സിനിമയുടെ റിലീസ് സമയത്ത് തന്നെ കേരളത്തിലെ രൂപതകൾ സിനിമ കാണണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദിലുള്ള സഭയുടെ ആശങ്ക പ്രകടിപ്പിച്ച് രൂപത അദ്ധ്യക്ഷൻമാർ തന്നെ രംഗത്ത് വന്നിരുന്നു.
ദൂരദർശനിൽ ഏപ്രിൽ 5ന് കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. സിനിമ സംപ്രേഷണത്തിനെതിരെ എതിരെ ഇടത്-വലത് മുന്നണികൾ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ച വാർത്ത പുറത്ത വന്നത്.