ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ആടിയുലഞ്ഞിട്ട് കുറച്ച് മാസങ്ങളായി. ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മറിയം ഷിനുവാ.
അടുത്തിടെ പോസ്റ്റ് ചെയ്ത ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പോസ്റ്റിൽ ഉപയോഗിച്ച ചിത്രത്തിന് ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. അത് മനഃപൂർവമല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധാലുവാകുമെന്നും മറിയം ഷിനുവാ എക്സിൽ കുറിച്ചു.
I would like to address a recent social media post of mine that has garnered attention and criticism .I extend my sincerest apologies for any confusion or offense caused by the content of my recent post.
It was brought to my attention that the image used in my response to the…
— Mariyam Shiuna (@shiuna_m) April 8, 2024
പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയെ (എംഡിപി) പരിഹസിക്കുന്നതിനാണ് ചിത്രം ഉദ്ദേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ദ്വീപ് രാജ്യത്തിനുള്ള ബന്ധത്തെയും മൂല്യങ്ങളെയും വിലമതിക്കുന്നുവെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയുടെ ഭാഗമായ മറിയം പറഞ്ഞു.
പ്രതിപക്ഷമായ എംഡിപിയുടെ പ്രചാരണ പോസ്റ്റർ ലക്ഷ്യമിട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്. പ്രതിപക്ഷ പാർട്ടിയുടെ ലോഗോയ്‌ക്ക് പകരം അശോകചക്രത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള ചിത്രമായിരുന്നു ഉപയോഗിച്ചത്. എംഡിപി വലിയൊരു തകർച്ചയിലേക്കാണ് നീങ്ങുന്നത്. മാലദ്വീപിലെ ജനങ്ങൾക്ക് അവരോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും വരുതിയിലാക്കാൻ ശ്രമിക്കേണ്ടയെന്നുമായിരുന്നു പോസ്റ്റ്. വിവാദങ്ങൾ കടുത്തതോടെ മറിയം പോസ്റ്റ് നീക്കം ചെയ്തു.
തുടർന്ന് ജനുവരിയിൽ ഇന്ത്യവിരുദ്ധ പ്രസ്താവന നടത്തിയതിന് മറിയം ഷിനുവായെയും മറ്റ് രണ്ട് മന്ത്രിമാരെയും സസ്പെൻഡ് ചെയ്തു. ലക്ഷദ്വീപ് ദ്വീപുകളെ മാലിദ്വീപിന് എതിരായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ഇന്ത്യൻ നേതൃത്വം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിമാരുടെ പ്രസ്താവന.