ദുബായ്: ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാർ. ബംഗളൂരു സ്വദേശിയായ സൗണ്ട് എൻജിനീയർ മൈക്കിൾ സത്യദാസ്, 29 കാരിയായ മുംബൈ സ്വദേശിനിയുമാണ് മരിച്ചത്. രണ്ടുപേരും കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. മുംബൈ സ്വദേശിനിയുടെ ഭർത്താവ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്റെ കണക്ക്. ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എൻജിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീത പരിപാടികളിൽ സൗണ്ട് എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ പെൺകുട്ടിയുടെ മൃതദേഹം ഖിസൈസിലെ ഖബർസ്ഥാനിൽ കബറടക്കി.
തീ പിടിത്തത്തിനിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ഒരു ആഫ്രിക്കക്കാരന്റെ മരണം മാത്രമായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് ഫിലിപ്പീനി സ്വദേശിയടക്കം 4 പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. ഇവരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്ന വിവരം ഞാറാഴ്ചയാണ് പുറത്തുവന്നത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി . സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റു ഇന്ത്യക്കാരെ സന്ദർശിച്ച് ബന്ധുക്കൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.