ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താൻ അതിർത്തി കടന്നെത്തിയ സീമ ഹൈദറുടെ പുത്തൻ വീഡിയോ വൈറലാകുന്നു. മുഖത്ത് നിരവധി പരിക്കുകളേറ്റ വീഡിയോയാണ് പുറത്തുവന്നത്. ഇവരുടെ കണ്ണുകളും കവിളും ഇടിയേറ്റ് നീരടിച്ച് വീർത്തിരിക്കുകയും ചുണ്ടുകൾ പൊട്ടിയിരിക്കുന്നതായും ഇതിൽ കാണാം. ഭർത്താവ് സച്ചിനിൽ നിന്ന് മർദ്ദനമേറ്റെന്ന വാർത്തകൾ ഇതിനിടെ പ്രചരിക്കുകയും ചെയ്തു. എന്നാൽ സത്യമിതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൊലീസ് സീമയെ ബന്ധപ്പെട്ടിരുന്നു. പുറത്തുവന്ന വീഡിയോ ഡീപ്പ് ഫേക്കാണെന്നും ഒരു ആക്രമണവും നടന്നിട്ടില്ലെന്നാണ് വിവരം. സീമയും സച്ചിനും വഴക്കിട്ടെന്നും പിന്നീട് ഇത് മർദ്ദനത്തിൽ കലാശിച്ചെന്നും വരുത്തിതീർക്കുന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്. മതമൗലിക വാദികളുടെ അക്കൗണ്ടുകളിലാണ് വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടത്.
ഇതിന് പിന്നാലെയാണ് നോയിഡ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് സീമയോട് സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അങ്ങനെ ഒരുവിധ സംഘർഷങ്ങളോ വാഗ്വാദങ്ങളോ ഉണ്ടായിട്ടില്ലെന്നും. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും സീമ പൊലീസിനോട് വ്യക്തമാക്കി. ദമ്പതികൾ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.