തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടൽ. ഇന്ന് രാവിലെ 11 മണിയോടെ പൂജകൾ അവസാനിച്ച് നടയടയ്‌ക്കും. തുടർന്ന് അശ്വതി പൂജ അഥവാ തൃച്ചന്ദന ചാർത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 12 മണിയോടെ വലിയ തമ്പുരാൻ ക്ഷേത്രത്തിനകത്തെത്തും. നീലത്ത്, മഠത്തിൽ, കുന്നത്ത് എന്നീ അടികൾ മഠങ്ങളിലെ പ്രധാനികളാണ് വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ശാക്തേയ വിധി പ്രകാരമുള്ള അശ്വതി പൂജ നിർവഹിക്കുക.
നാല് മണിയോടെ പൂജ കഴിഞ്ഞ് ശ്രീകോലിലടച്ച് നൽകുന്ന അധികാര വടികളുമായി എല്ലാവരും കിഴക്കെ നടയിലൂടെ പുറത്തിറങ്ങും. തുടർന്ന് വലിയ തമ്പുരാനും സംഘവും കിഴക്കെ നടയിലെ നിലപാടുതറയിലെത്തും. തമ്പുരാൻ ഇരിപ്പിടത്തിൽ ഉപവിഷ്ഠനായ ശേഷം കാവുതീണ്ടലിന് അനുമതി നൽകി കോയ്മ ചുവന്ന പട്ടു കുടനിവർത്തും. ഇതോടെ അവകാശത്തറകളിലും മറ്റും കാത്തു നിൽക്കുന്ന കോമരങ്ങളും ഭക്തരും ശരണം വിളികളോടെ ക്ഷേത്രത്തിന് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തും.
വഴിപാട് പൊതികൾ ക്ഷേത്രത്തിലേക്ക് എറിഞ്ഞും വടികൾ കൊണ്ട് ചെമ്പോലകളിലടിച്ചും കുരുംബക്കാവിൽ യുദ്ധ സമാനമായ ദൃശ്യമൊരുക്കും. കാവുതീണ്ടലിൽ പങ്കെടുത്തവർ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയാണ് മടങ്ങുക. 16-നാകും ദർശത്തിനായി തിരുനട തുറക്കുക.
യുദ്ധത്തിൽ മുറിവേറ്റ ദേവിക്ക് നടത്തുന്ന ചികിത്സ എന്ന വിശ്വാസത്തിലാണ് ദാരു ബിംബത്തിൽ പ്രത്യേകം തയാറാക്കുന്ന തൃച്ചന്ദനം ചാർത്തുന്നത്. ശ്രീകോവിലടച്ചാണ് അടികൾമാർ രഹസ്യവിധി പ്രകാരമുള്ള അശ്വതി പൂജ നടത്തുക. മൂന്നു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പൂജ കഴിയും വരെ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും ചുറ്റമ്പലത്തിനകത്ത് നിലകൊള്ളും.