മുംബൈ: മുംബൈയിലെ ന്യൂപൻവെൽ കാന്താ കോളനിയിൽ വിശാൽ ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി മാത്യു തോമസിന്റെ മൃതദേഹം കേരളീയ കൾച്ചറൽ സൊസൈറ്റി (കെസിഎസ്) ഏറ്റെടുത്ത് സംസ്‌കരിച്ചു. 62 കാരനായ മാത്യുവിനെ മൂന്ന് വർഷമായി താമസിച്ചിരുന്ന ഫ്‌ലാറ്റിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൻവേലിലെ അമർധാം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മാത്യു. നേരത്തെ ചെമ്പൂരിലായിരുന്നു താമസം എന്നാണ് വിവരം
സുഹൃത്തായ അജിത് കുമാർ അറിയിച്ചതനുസരിച്ചാണ് കെ.സി.എസ് പ്രസിഡന്റ് സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആധാർ കാർഡിലെ വിലാസം കണ്ണൂർ ഇരിട്ടി പോലീസ് സ്റ്റേഷനിലും, മറ്റ് സംഘടനകളിലും, പള്ളികളിലും കൈമാറിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്‌കരിക്കാനുളള നടപടികൾ സ്വീകരിച്ചത്.
കെസിഎസ് സെക്രട്ടറി മുരളി കെ.നായർ, അംഗങ്ങളായ അനിൽകുമാർ, ടി.വി. രമേശ്, വിനോദ്, അജിത് കുമാർ, മനോജ് നായർ, രാജു, ജേക്കബ്, രാജീവൻ, വിജീഷ്, വിജയൻ, ജിനു, അരവിന്ദ്, കുര്യാക്കോസ്, സുഹൃത്തുക്കൾ തുടങ്ങിയവരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എംഎസ് അറിയിച്ചു.