ആലപ്പുഴ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബോബനും മോളിയുമാണെന്ന് പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കൂടെ നടക്കുന്ന പൂച്ചയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലെന്നും ഗണേഷ്കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു ഗണേഷ്കുമാറിന്റെ പരിഹാസം.
‘രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബോബനും മോളിയുമാണ്. ബോബനും മോളിയും എന്ത് ചെയ്താലും ഒരു പൂച്ച കാണും അതാണ് കെ സി വേണുഗോപാൽ. ബോബനും മോളിയും നമ്മൾ വായിച്ചിട്ടുണ്ട്. പക്ഷെ, ഇന്ന് വരെ പൂച്ച ഒന്നും ചെയ്യുന്നതായിട്ട് നമ്മൾ കണ്ടിട്ടില്ല. ആലപ്പുഴയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി പൂച്ചയായി എപ്പോഴും കാണും.
കന്യാകുമാരി മുതൽ കശ്മീർ വരെ ഇപ്പോൾ നന്നാക്കുമെന്ന് കരുതി ഇവർ യാത്ര ചെയ്തു. കശ്മീരിലെത്തി കുറെ മഞ്ഞും വാരി കളിച്ചിട്ട് ഇവർ തിരികെ പോന്നു. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം നടന്ന് കശ്മീരിലെത്തിയപ്പോൾ ബിജെപിയിൽ ചേർന്നു. കന്യാകുമാരി മുതൽ കോൺഗ്രസ് നടത്തിയത് ബിജെപിയിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ആയിരുന്നു. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരുടെയും മക്കൾ ബിജെപിയിൽ ചേർന്ന അവസ്ഥയാണ്.’- ഗണേഷ് കുമാർ പറഞ്ഞു.