ലക്‌നൗ: ഭീകരതയെ സഹിക്കുന്ന കാലം കഴിഞ്ഞുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്താൻ ഞങ്ങൾ അല്ല ചെയ്തതെന്ന് പറഞ്ഞ് ഇന്ത്യയോട് കാര്യങ്ങൾ വിശദീകരിക്കും. അത്രയ്‌ക്ക് ഭയമാണ് ഭാരതത്തെ അവർക്ക്. ശത്രുക്കൾ ഇന്ത്യയെ ഭയപ്പെട്ടു തുടങ്ങി. ഇത് പുതിയ ഭാരതമാണ് യോഗി ആദിത്യനാഥ് പറഞ്ഞു.
യുപിയിലെ രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം ലോധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. പുതിയ ഇന്ത്യയിൽ സംസാരമില്ലെന്നും കടന്നുകയറി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു യോഗിയുടെ വാക്കുകൾ.
ഭീഷണികൾക്ക് ഇന്ത്യ ദൃഢനിശ്ചയത്തോടെ കൃത്യമായ മറുപടി നൽകി. വ്യോമാക്രണം ഉൾപ്പെടെ അതിൽ ഉൾപ്പെടും. 2014 ന് മുൻപ് ഇന്ത്യൻ പാസ്പോർട്ടിന് ലോകരാജ്യങ്ങൾക്കിടയിൽ ഒരു വിലയും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ജാതി അധിഷ്ഠിത രാഷ്‌ട്രീയമാണ് ബിജെപി ഉൻമൂലനം ചെയ്തത്. സമഗ്ര ഭരണത്തോടാണ് പ്രതിബദ്ധത. സർക്കാരിന്റെ പദ്ധതികൾ ആവശ്യക്കാരിൽ കൃത്യമായി എത്തണമെന്നാണ് നയമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. മതത്തിന്റെയും വിശ്വാസത്തിന്റെയും ജാതിയുടെയും വേർതിരിവില്ലാതെ ഇന്ത്യയുടെ വിഭവശേഷി എല്ലാവർക്കും ഉളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ പിന്നെ സ്ഥാനാർത്ഥികളെ കാണില്ലായിരുന്നു. മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസനത്തിന് പകരം കുടുംബകാര്യം പറഞ്ഞ് അപ്രത്യക്ഷമാകുകയായിരുന്നു ഇവർ ചെയ്യുന്നത്. അത് ജനങ്ങളെയും ആശങ്കയിലാക്കി. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ രാജ്യം വികസനത്തിലേക്ക് കുതിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.