26 വർഷത്തിന് ശേഷം ചെന്നൈ-കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ അന്തിമഘട്ടത്തിലേക്ക്. ചെന്നൈ ∙ കന്യാകുമാരി അടക്കമുള്ള തെക്കൻ ജില്ലകളിലേക്കുള്ള യാത്രാ സമയം ഇനി ഒരു മണിക്കൂർ കുറയും.
1998-ലാണ് പാതയിരട്ടിപ്പിക്കൽ ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ പദ്ധതി ഇഴഞ്ഞു. 2021-ൽ മധുര വരെയുള്ള ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി. പിന്നാലെ മധുര–തിരുനെൽവേലി–നാഗർകോവിൽ–കന്യാകുമാരി പാതയുടെ നിർമാണം ആരംഭിച്ചെങ്കിലും സമാന രീതിയിൽ ഇഴഞ്ഞു. നിലവിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും പരീക്ഷണ ഓട്ടവും പൂർത്തിയാക്കി.
ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നതോടെ മലയാളികൾക്കും ഏറെ ഗുണം ചെയ്യും. മധുര വഴിയുള്ള യാത്രാ സമയം കൂടുതലായതിനാൽ മിക്ക യാത്രക്കാരും പാലക്കാട് വഴിയാണ് നിലവിൽ തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് പോകുന്നത്. മധുര വഴിയുള്ള യാത്രാ സമയം കുറയുന്നതോടെ ഈ പാതയിലേക്ക് മാറാനാകും.