ന്യൂഡൽഹി: ഷാക്സ്ഗാം താഴ്വര ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സിയാച്ചിൻ ഹിമാനിക്ക് സമീപത്തെ പാക് അധീന കാശ്മീരിൽ ചൈനയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്. ചൈന-പാകിസ്താൻ അതിർത്തി ഉടമ്പടി ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
പാകിസ്താൻ നിയമവിരുദ്ധമായാണ് ചൈനക്ക് പ്രദേശം വിട്ടുനൽകിയത്. വസ്തുതകളെ വളച്ചൊടിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കെതിരെ ഇന്ത്യ എല്ലായ്പ്പോഴും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്‌ക്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ലഡാക്കിലെ ഇന്ത്യൻ സൈന്യത്തിന് ഭീഷണി ഉയർത്തുന്ന തരത്തിലുള്ള പ്രകോപനപരമായ നടപടികളാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതിർത്തിപ്രദേശത്ത് സൈനിക അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ചൈന നടത്തി വരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ അതിർത്തി പ്രദേശത്തെ ചൈനയുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായി കഴിഞ്ഞു. പാകിസ്താൻ വിട്ടുനൽകിയ ട്രാൻസ്-കാരക്കോറം പ്രദേശത്താണ് നിലവിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യ ചൈനക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.