മുംബൈ: പൊട്ടക്കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. അഹമ്മദ് നഗർ ജില്ലയിലെ വകാഡിവ ഗ്രാമത്തിലാണ് സംഭവം. ഏറെക്കാലമായി ഉപയോഗശൂന്യനമായി കിടന്ന കിണർ ഗൃഹനാഥൻ ബയോഗ്യാസ് പ്ലാന്റായി ഉപയോഗിച്ച് വരികയായിരുന്നു. ഈ കിണറിലാണ് വീട്ടുകാർ വളർത്തിയിരുന്ന പൂച്ച വീണത്.
പൂച്ചയെ രക്ഷിക്കാനായി ആദ്യം ഒരു കുടുംബാംഗം ഇറങ്ങാൻ തീരുമാനിച്ചു. കിണറ്റിൽ ഇറങ്ങുന്നതിനിടെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ഇയാളെ രക്ഷിക്കാനായി മറ്റുള്ളവരും കിണറിൽ ഇറങ്ങി കുടുങ്ങിപ്പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളെ മാത്രമാണ് രക്ഷിക്കാനായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെയാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.