തൃശൂർ: പ്രസവശേഷം ആരോഗ്യനില വഷളായ യുവതി മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി കാർത്തികയാണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ കഴിഞ്ഞ മാർച്ച് 25-നാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം യുവതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ അഞ്ച് ദിവസത്തിന് ശേഷമാണ് യുവതിയെ സ്‌കാനിംഗിന് വിധേയയാക്കിയത്. സ്‌കാനിംഗിൽ പഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങി. ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ സംഭവിച്ച ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.