ന്യൂഡൽഹി: അഭിഭാഷകരുടെ സമയം അരവിന്ദ് കെജ്‌രിവാൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി റോസ് അവന്യൂ കോടതി. അനുവദിക്കുന്ന സമയം പോലും കെജ്‌രിവാൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരുമായി സംസാരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കുന്ന സമയം മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് കെജ്‌രിവാൾ ഉപയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കൂടിക്കാഴ്ചകളും അഭിമുഖങ്ങളും ജയിൽ ചട്ടങ്ങളും മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണെന്ന് കോടതി പറഞ്ഞു.
അഭിഭാഷകനുമായുള്ള പ്രതിദിന കൂടിക്കാഴ്ചകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. കെജ്‌രിവാളിനെതിരെ ഒന്നിലധികം കേസുകളുണ്ടെന്നും നിർദേശങ്ങൾ നൽകാൻ ആഴ്ചയിൽ ഒരു മണിക്കൂർ മതിയാകില്ലെന്നും കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ദിനംപ്രതി രണ്ട് തവണ അഭിഭാഷകരെ കാണാൻ തിഹാർ ജയിലിലെ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് അഞ്ച് തവണയായി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിയമനടപടികൾ തടസമില്ലാതെ കൈകാര്യം ചെയ്യാൻ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു.