ശ്രീനഗർ : കശ്മീരിൽ വർണാഭമായി നവ്രെഹ് ആഘോഷം . മതഭീകരരെ ഭയന്ന് വർഷങ്ങൾക്ക് മുൻപ് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ നവ്രേഹ് ആഘോഷങ്ങൾക്കായി താഴ്വരയിലേയ്‌ക്ക് മടങ്ങിയെത്തി .
ഫെറാനുകൾ ധരിച്ച് പൂജാദ്രവ്യങ്ങളുമേന്തി ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഫാലിയൻ മണ്ഡലിലെ മാതാ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കാൻ ഇവർ ഒത്തുകൂടുകയായിരുന്നു . കശ്മീരി ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷത്തിന്റെ ആദ്യ ദിനമായ നവ്രെഹ് ഗംഭീരമായാണ് ഇവർ ആഘോഷിച്ചത് . അടുത്ത വർഷം താഴ്‌വരയിൽ ഉത്സവം ആഘോഷിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.
‘ വർഷത്തിന്റെ ആദ്യ ദിവസം ഞങ്ങൾ ദേവിയെ ആരാധിക്കുന്നു, അങ്ങനെ വർഷം മുഴുവൻ സന്തോഷത്തോടെ കടന്നുപോകും ‘ – എന്നാണ് മുൻ നിയമസഭാംഗം അജയ് ഭാരതി പറഞ്ഞത് . “കശ്മീരിൽ ഞങ്ങൾ പൂക്കളാൽ അലങ്കരിച്ച ക്ഷേത്രം ദർശിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നതായി എനിക്ക് ഇപ്പോഴും ഓർമയുണ്ട്,” എന്നാണ് സംരംഭകനായ വികാസ് റെയ്‌ന പറഞ്ഞത്. ജമ്മുവിലെ നിരവധി ക്ഷേത്രങ്ങളും സാമൂഹിക സംഘടനകളും നവ്രെഹ് ചടങ്ങുകൾ സംഘടിപ്പിച്ചു.