ജയ്പൂരിൽ രാജസ്ഥാൻ തോൽവി ചേദിച്ചു വാങ്ങിയതാണെന്ന് ഒരു പക്ഷേ പറയേണ്ടിവരും. സഞ്ജുവിനെതിരെ ഉയരുന്ന വിമർശനങ്ങളും അത്തരത്തിൽ തന്നെ. രണ്ടോവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയ ട്രെൻ്റ് ബോൾട്ടിന് എന്തുകൊണ്ട് ഡെത്ത് ഓവറുകളിൽ പന്തെറിയാൻ കാെണ്ടുവരാത്തത് എന്നാണ് ചോദ്യം. 17-ാം ഓവർ പന്തെറിയാൻ വന്ന അശ്വിൻ 17 റൺസാണ് വിട്ടുനൽകിയത്.
എന്നാൽ 18-ാം ഓവർ എറിയാനെത്തിയ ആവേശ് ഖാൻ 7 റൺസ് മാത്രമാണ് വഴങ്ങിയത്. ഷാരൂഖ് ഖാന്റെ വിക്കറ്റും വീഴ്‌ത്തി. പിന്നീട് രണ്ടോവറിൽ വേണ്ടിയിരുന്നത് 35 റൺസ്. പരിചയ സമ്പന്നനായ ബോൾട്ട് നിൽക്കുമ്പോൾ സഞ്ജു പന്ത് നൽകിയത് സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കുൽദീപ് സെന്നിന്.
മൂന്ന് എക്സ്ട്ര അടക്കം താരം വഴങ്ങിയത് 20 റൺസാണ്. ഇതോടെ മത്സരം ഗുജറാത്തിന് അനുകൂലമായി. തൊട്ടടുത്ത ഓവറിലും ബോൾട്ടിനെ പരിഗണിക്കാതെ ആവേശ് ഖാനെയാണ് കൊണ്ടുവന്നത്. അവസാന ഓവറിൽ 15 റൺസാണ് വേണ്ടിയിരുന്നത്.
അവസാന പന്തിൽ ബൗണ്ടറിയടിച്ച് റാഷിദ് ഖാൻ മത്സരം വിജയിപ്പിക്കുകയായിരുന്നു. കമന്റേറ്റർമാരടക്കം സഞ്ജുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ആവേശ് ഖാന് ഓവർ നൽകി വിജയം പിടിച്ചെടുത്ത തന്ത്രമാണ് ഇവിടെയും പയറ്റിയത്. എന്നാൽ അത് പാളിപ്പോവുകയായിരുന്നു.ഇതോട ആരാധകരും ഇടഞ്ഞു. സോഷ്യൽ മീഡിയിയൽ നിരവധി വിമർശനങ്ങളും ഉയർന്നു.